പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി.


പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി. തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റംസാന്‍ നോമ്പ് ശനിയാഴ്ച തുടങ്ങി.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.വ്യാഴാഴ്ച മാസപ്പിറവി കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച നോമ്പ് ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ അ
ല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായി ഒരു റമദാന്‍ കൂടി സമാഗതമാവുമ്പോള്‍ അടിഞ്ഞു കൂടിയ കറകളെ മായ്‌ചെടുത്ത് പുതിയ ഒരു ജീവിതത്തിനായി തയ്യാറെടുക്കുന്ന സന്തോഷത്തിലാണ് ഒരോ വിശ്വാസിയും. നീണ്ട പകലിലെ തികഞ്ഞ സംയമനത്തില്‍ അന്നപാനീയങ്ങളുപേക്ഷിച്ച് പ്രാര്‍ഥനയോടും ഭക്തിയോടും കഴിച്ചു കൂട്ടുന്നതോടെ അനാവശ്യവാക്കും പ്രവര്‍ത്തിയും അവനെ ബാധിക്കുന്നില്ല. രാത്രിയിലെ നമസ്‌കാരത്തിലൂടെയും ആര്‍ജ്ജിക്കുന്നത് അതേ വിശുദ്ധിതന്നെ. ദാന ധര്‍മ്മത്തിന്റെയും ഉദാരതയുടെയും മാസമായ റമദാന്‍..., വരാനിരിക്കുന്ന കാലങ്ങള്‍ക്ക് കൂടിയുള്ള മഹത്തായ പരിശീലന കളരിയാണ്. ദൈവിക വാക്യങ്ങള്‍ മാനവസമൂഹത്തിന് പകര്‍ന്നേകിയ നിമിഷങ്ങളുടെ ആഘോഷം കൂടിയായ റമദാനില്‍ വേദഗ്രന്ഥവുമായി പ്രത്യേകം അടുക്കുവാന്‍ ശ്രദ്ധിക്കുന്നതും അതു കൊണ്ട് തന്നെ.
പുണ്യത്തിന്റെ നിമിഷങ്ങളോടു കൂടിയ വിശുദ്ധിയുടെ രാപ്പകലുകള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും മാലാഖമാരുടെ ആശീര്‍വാദവും വന്നണയുന്നതോടെ പൈശാചികതക്ക് ബന്ധനവും നരകത്തിന് മതില്‍ക്കെട്ടും വീഴുന്നു. സ്വര്‍ഗത്തിലേക്കുള്ള പാഥേയമായി ഈ റമദാനെയും നാഥാ ഞങ്ങളില്‍ നിന്ന് സ്വീകരിക്കേണമേ...


0 comments:

Post a Comment